Wednesday, 24 September 2014

SHAMBUKA VILAAPAM

ശംബുക വിലാപം 

ത്രേതായുഗ സന്ധ്യ- അയോധ്യാപുരിയിലെ
ഉദ്യാനഭൂമിയിൽ ചെറു തെന്നൽ പ്രവാഹം.
യമപുരകവാടത്തിലോടാമ്പൽക്കിലുക്കം !
പശ്ചാത്തലത്തിലൊരു വിപ്രന്റെ രോദനം.
ചഞ്ചലിത ബുദ്ധിയിൽ  അഗ്നിസ്ഫുലിംഗം 
രാജസിംഹാസനക്കാലിന്നിളക്കം !

 ദിക്കുകളെട്ടുമരിച്ചു  പെറുക്കി 
കിങ്കരന്മാർ -  വേദ സംരക്ഷകന്മാർ .

 ഉൾക്കാടിനുള്ളിൽ ഒരാലിൻ ചുവട്ടിൽ 
ആഗമപ്പൂമഴ പെയ്യുന്നു ശാന്തം.  
ധ്യാനനിമഗ്നനൊരുവ്യാധ പണ്ഡിതൻ 
ജ്ഞാനാമൃതത്തിൻ    ലഹരിയിലാണയാൾ 
മിഴിനട്ടു നിൽക്കുന്നു പ്രാണികുല സഞ്ചയം 
നിശ്ചേഷ്ടനാണവിടെ  മാരുതൻ പോലും.

 ഉറയിൽനിന്നൊരു വാളുയർന്നു താണു 
ഗളമറ്റ ശിരസ്സൊന്നുരുണ്ടു കാട്ടിൽ 
അഷ്ടദിക്പാലകർ ഞെട്ടിത്തരിച്ചു  
കൊണ്ടൽ മറയിലൊളിച്ചൂ ദിവാകരൻ .

മിഴി പൊത്തി വനദുർഗ്ഗ - കാടിരുണ്ടൂ 
കൂവീ സൃഗാലർ, മൂലീയുലൂകികൾ... 
പട്ടടയിൽ വച്ചൊരു വിപ്രന്റെ പ്രേതം 
മിഴി തുറന്നുച്ഛാസ കർമ്മം കഴിച്ചുപോൽ !

കുറിപ്പ് 

വാല്മീകി രാമായണത്തിൽ നിന്നുമെടുത്ത ഈ കഥാസന്ദർഭം യാഥാസ്ഥിതീക ചിന്തയുടെ ബീഭൽസ മുഖം അനാവരണം ചെയ്യുന്നു.വിദ്യയുടെ ജനകീയവൽ ക്കരനം യാഥാസ്ഥിതീക താല്പര്യങ്ങളെ ഹനിക്കുമെന്ന് മനസ്സിലാക്കിയ ബുദ്ധിരാക്ഷസന്മാർ വിദ്യയെ അവരുടെ കുത്തകയാക്കിത്തീർക്കാൻ വേണ്ടി പൈശാചികതയുടെ ഏതറ്റം വരെയും പോകാൻ തയ്യാറായി.അവശരും അശ രണന്മാരും അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്നു. കാലാജ്ഞയെ ലംഘിച്ചുകൊണ്ട് അതിന്നും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

              



Tuesday, 23 September 2014

SHARA SHAYYA

ശര ശയ്യ

അസ്ത്രം തൊടുത്തതാ മുന്നിൽ ശിഖണ്‍ഡി 
പിന്നിൽ നിഴൽ  പോലെ പാർത്ഥൻ ധനുർദ്ധരൻ
പൗരുഷം ചോർന്നു നിശ്ച്ചേഷ്ടനായ് കർത്തവ്യ 
ബോധം മറന്നു നിലക്കൊണ്ടു ഭീഷ്മർ.

പെണ്ണു ഭ്രമിപ്പിച്ചു പൂജ്യനാം താതനെ 
മണ്ണു ഭ്രമിപ്പിച്ചു ദാശപ്രമുഖനെ
ശ്രുത്യർത്ഥ വൈകല്യം പുത്രൻ ഭ്രമിച്ചു;
കാലം രചിച്ചു കഥകൾ വിചിത്രം.
ഭീഷ്മർ,മഹാരഥൻ അമ്പേറ്റു വീണു;
തീർത്തൂ ശരശയ്യ കുന്തീ തനയൻ!

മണ്ണിനു വേണ്ടി പൊരുതുന്നു സോദരർ 
ദാശപ്രമുഖന്റെ പിന്മുറക്കാർ....
തത്വങ്ങളോരോന്നുദിച്ചു തെളിഞ്ഞു 
ശരശയ്യ പൂമെത്തയാക്കി മഹാരഥൻ.

oru pinnampuram

ഒരു പിന്നാമ്പുറം.

പൂജിച്ചെടുത്തൊരു പട്ടുശീലത്തുണ്ടിൽ 
ബന്ധിച്ചു പാർത്ഥന്റെ നേത്രങ്ങളാചാര്യൻ
കാരിരുമ്പിൽത്തീർത്ത ചങ്ങലത്തുമ്പിൽ 
ഒരു ശ്വാനക്കിടാത്തന്റെ കണ്ഠം ഞെരിഞ്ഞു.
ശബ്ദവേധാസ്ത്ര പ്രയോഗപ്പരീക്ഷക്കു 
വേദിയൊരുങ്ങി- ദുന്ദുഭീ ശബ്ദം നിലച്ചു;

നിർദ്ദയം കുന്തം  ചലിപ്പിച്ചു കിങ്കരൻ
ദീനദീനം കരഞ്ഞു ശ്വാനക്കിടാത്തൻ;
ഒരു നേർത്ത സീൽക്കാരം - ശ്വാനശബ്ദം നിലച്ചു;
ജയഭേരി, ഘോഷങ്ങ, ളാർപ്പുവിളികൾ
പാർത്ഥനെ കെട്ടിപ്പുണർന്നു ഭാരദ്വജൻ.

സൂചിബാണങ്ങളൂരിയെടുത്തൊരാൾ
ചാമ്പൽ തിരുകി മുറിപ്പാടടച്ചു;
വായ്‌ പൂട്ടി, വാലാട്ടി ശ്വാനക്കിടാത്തൻ
പരീക്ഷണവേദിയിൽ   ഹർഷാരവങ്ങൾ....

കുറിപ്പ് 

ദീനന്റെ  രോദനങ്ങൾക്ക്‌ അലോരസങ്ങളുടെ ചുവയാണ്. ശക്തന്റെ മർദ്ദനങ്ങൾക്ക് ഇരട്ടിമധുരത്തിന്റെ ഇനിപ്പും.  കാലത്തിനുപോലും മായ്ചു കളയാനാവാത്ത ഈ സത്യത്തെ തത്വചിന്തയിൽ ചാലിച്ച് അവതരി പ്പിച്ചിരി ക്കുന്നു വ്യാസൻ. പാണ്ഡവ -കൗരവ കുമാരന്മാരുടെ ആയുധപരീക്ഷാരംഗ മാണ് സന്ദർഭം.

KRISHNANTE CHIRI

കൃഷ്ണൻറെ   ചിരി.

ധ്യാന നിമഗ്നനായ് വ്യാസൻ മഹാമുനി 
ഗംഗാപുളിനം പ്രകമ്പനം കൊണ്ടു ;
വീര സ്വർഗ്ഗത്തിന്റെ ചക്രവാളങ്ങളിൽ 
കേട്ടൂ പ്രതിധ്വനി - ആവഹന മന്ത്രപ്രതിധ്വനി.

കുരുക്ഷേത്രയുദ്ധം - പതിന്നാലാം ദിവസം
വൈജയന്തീശക്തി പാഞ്ഞടുക്കുന്നതാ!
ഗതാകാലചിത്രങ്ങൾ മിന്നിത്തെളിഞ്ഞു 
കണ്ണുകൾ പൂട്ടിയടച്ചൂ ഘടോത്കചൻ

''വൈജയന്തീശക്തി കർണ്ണൻ ത്യജിച്ചു;
മൃത്യു വരിച്ചവൻ - പാർത്ഥാ ജയിച്ചു നീ!
ഹിടുംബീതനയൻ നിലംപതിച്ചു;
 നിയോഗിച്ച കർമ്മം നടന്നു!
ആനന്ദ നർത്തനം  ചെയ്യുന്നു കൃഷ്ണൻ 
കുരുക്ഷേത്രഭൂമി വിറച്ചു നിൽക്കെ ...

കാതിൽ മുഴങ്ങുന്നു വീണ്ടും പ്രതിധ്വനി 
ആവഹന മന്ത്രപ്രതിധ്വനി.
ഹിടുംബീതനയൻ മിഴികൾ തുറന്നു...
ദിവ്യാശ്വബന്ധിതം രത്നരഥമൊന്നതാ 
ഭൗമയാത്രയ്ക്കൊരുങ്ങി നിൽക്കുന്നു!
ദുര്യോധനൻ കുരു മുഖ്യൻ സുശോഭിതൻ 
കൗരവ പക്ഷത്തെ ധീരയോധാക്കളും!

ചെമ്പു തകിടിൽ പൊതിഞ്ഞ രണ്ടാസനം 
ദിവ്യരഥത്തിലൊഴിഞ്ഞു  കിടക്കുന്നു!
കണ്ണു തുടച്ചതാ പെരുവിരൽത്തുമ്പിലൂ-
ടൂറുന്ന രുധിരം തുടച്ചടുക്കുന്നൊരാൾ!
ശൂന്യാസനങ്ങലിലൊന്നിനി  ബാക്കി...

താളക്രമത്തിലായാവഹന മന്ത്രണം 
അജ്ഞാതമാമൊരു ശക്തി പ്രവാഹം!
യാന്ത്രീകമായ് ഭീമ പുത്രൻ നടന്നു;
രത്നരഥത്തിന്റെ വാതിലടഞ്ഞു!

ഗംഗാപുളിനം ശാന്തം സുശോഭിതം 
വീരസ്വർഗ്ഗത്തിലെ നായകന്മാരുടെ 
പിൻനിര ചേർന്നു മറഞ്ഞൂ ഘടോത്ക്കചൻ
നിണമൂറും പെരുവിരൽ പൊത്തീയപരൻ .

 


Friday, 29 August 2014

വിദ്യാചോരണം 

ഒരു പൗരാണിക മാതൃക.

********

ദേവാസുര യുദ്ധങ്ങൾ കൊടുമ്പിരിക്കൊണ്ട കാലം.മരിച്ചവരെ പുനർജീവി പ്പിക്കാൻ ശക്തിയുള്ള മൃതസഞ്ജീവനി എന്നൊരു വിദ്യ അസുര ഗുരുവായ ശുക്രാചാര്യർക്ക് അറിയാമായിരുന്നു. യുദ്ധത്തിൽ മരിച്ചു വീഴുന്ന അസുരന്മാ രെയെല്ലാം ആ വിദ്യ പ്രയോഗിച്ച് ശുക്രാചാര്യർ ജീവിപ്പിച്ചുകൊണ്ടിരുന്നു. അതു കാരണം ദേവന്മാർ പരാജയം എറ്റുവാങ്ങിക്കൊണ്ടുമിരുന്നു.

അസുര ഗുരുവിൽ നിന്നും മൃതസഞ്ജീവനി വിദ്യ എങ്ങനെയും തട്ടിയെടുക്ക ണം. ദേവന്മാർ കൂടിയാലോചന നടത്തി. അവർ ബ്രുഹസ്പതീപുത്രനായ കചനെ വിളിച്ചുവരുത്തി പറഞ്ഞു:

''ഗുരു പുത്രാ, താങ്കൾക്കു മാത്രമേ ഞങ്ങളുടെ ദുഖത്തിനൊരു പരിഹാരമുണ്ടാ ക്കിത്തരാൻ സാധിക്കൂ. എന്തു ത്യാഗം സഹിക്കേണ്ടി വന്നാലും താങ്കൾ മൃതസഞ്ജീവനി വിദ്യ പഠിച്ചെടുക്കണം. അത് ഞങ്ങളുടെ ഗുണത്തിനു വേണ്ടി പ്രയോഗിക്കുകയും വേണം.''

ദേവന്മാരുടെ അഭ്യർത്ഥന കേട്ട് കചൻ പറഞ്ഞു:

''നിങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. അസുരലോകത്തു പോയി  അത്ര എളുപ്പത്തിലൊന്നും വിദ്യ നേടിയെടുക്കാനാവില്ല. എങ്കിലും ഞാനൊന്നു ശ്രമിച്ചു നോക്കാം.''

കചൻ ദേവകാര്യം സാധിക്കാനായി അസുര ഗുരുവിന്റെ സന്നിധിയിലേക്കു പുറപ്പെട്ടു.

''ഗുരോ,  ബ്രുഹസ്പതീപുത്രനായ കചനാണ് ഞാൻ. അങ്ങ യെ ശുശ്രൂഷിച്ച് കുറേക്കാലം ഇവിടെ കഴിഞ്ഞുകൂടാനും വിദ്യാഭ്യാസം ചെയ്യാനും വേണ്ടി യാണ് ഞാൻ എത്തിയത്. എന്നെ അവിടുത്തെ ശിഷ്യനായി സ്വീകരിക്കണം.''

കചന്റെ വിനയവും പെരുമാറ്റവുമൊക്കെ ശുക്രാചാര്യനിഷ്ടപ്പെട്ടു. ദേവഗുരു വിന്റെ പുത്രനെ അദ്ദേഹം ശിഷ്യനായി അംഗീകരിച്ചു.

കാലം മുന്നോട്ടുരുണ്ടുകൊണ്ടിരുന്നു. കചന്റെ ശുശ്രൂഷകളിൽ ശുക്രാചാര്യർ സന്തുഷ്ടനായിത്തീർന്നു. ഗുരുപുത്രി ദേവയാനിക്ക് കചനിൽ അനുരാഗം ജനിച്ചു.അവളെ നിരുൽസാഹപ്പെടുത്തിയാൽ ലക്‌ഷ്യം സാധിച്ചെടുക്കാൻ പ്രയാസമാണെന്നറിയാമായിരുന്ന കചൻ  അവളോട്‌ പ്രേമം നടിച്ചു.

കചൻ ശുക്രസന്നിധിയിലെത്തിയ നാൾ മുതൽ അസുരന്മാർ അവനെ നിരീക്ഷി ക്കുന്നുണ്ടായിരുന്നു. അവന്റെ ഓരോ പ്രവൃത്തിയിലും അവർക്കു സംശയം തോന്നി.എങ്ങനെയെങ്കിലും കചനെ വക വരുത്തണമെന്ന്  അവർ   തീരുമാനിച്ചു റച്ചു.

ഒരു ദിവസം പശുക്കളെ മേയിക്കാനായി വനത്തിൽ കടന്ന കചനെ പിന്തുടർന്നെ ത്തിയ അസുരന്മാർ അവനെ കൊന്നു വെട്ടി നുറുക്കി ചെന്നായ്ക്കൾക്കിട്ടു കൊടുത്തു. വൈകുന്നേരം ഇടയനില്ലാതെ പശുക്കൾ ആശ്രമത്തിൽ തിരിച്ചെത്തി   കചന് എന്തോ ആപത്തു പിണഞ്ഞിട്ടുണ്ടെന്ന് ദേവയാനിക്കു മനസ്സിലായി. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് പിതാവിനോടു സങ്കടം പറഞ്ഞു.

പുത്രിയുടെ ദുഃഖം കണ്ടു മനസ്സലിഞ്ഞ ശുക്രാചാര്യർ അവളെയും കൂടെകൂട്ടി വനത്തിലേക്ക് പുറപ്പെട്ടു. വനത്തിനുള്ളിൽ കടന്ന ആചാര്യൻ ശിഷ്യനെ പേരു ചൊല്ലി ഉച്ചത്തിൽ വിളിച്ചു.ചെന്നായ്ക്കളുടെ  ഉദരം പിളർന്ന് കചന്റെ അംശ ങ്ങൾ പുറത്തു വന്നു. ആചാര്യൻ മൃതസഞ്ജീവനി മന്ത്രം ചൊല്ലി അവനു പുനർജന്മം കൊടുത്തു. ദേവയാനിക്ക് സന്തോഷമായി. അവൾ പിതാവിനോടും കമിതാവിനോടുമൊപ്പം ആശ്രമത്തിൽ തിരിച്ചെത്തി.

ആ സംഭവത്തോടുകൂടി അസുരന്മാർക്ക് കചനോടുണ്ടായിരുന്ന ശത്രുത ഇരട്ടി ച്ചു. അവസരം പാർതതിരുന്നു പ്രതികാരം ചെയ്യാൻ അവർ തീരുമാനിച്ചുറച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം അവസരം ഒത്തുവന്നപ്പോൾ അവർ കചനെ അടിച്ചു കൊന്ന് അരച്ചുരുട്ടി കടലിൽ കലക്കി. തന്റെ മാനസേശ്വരനെ കാണാ തെ ദേവയാനി കുണ്‍ഠിതപ്പെട്ടു. മകളുടെ ദുഃഖം കണ്ട് ആചാര്യൻ കചനെ പേരു  ചൊല്ലി ഉച്ചത്തിൽ വിളിച്ച് മൃതസഞ്ജീവനി മന്ത്രം ഉരുക്കഴിച്ചു. അത്ഭുതമെന്നു പറഞ്ഞാൽ മതിയല്ലോ, തൊഴുകയ്യുമായി കചൻ ഗുരുവിന്റെ മുന്നിൽ വണ ങ്ങി നിന്നു.

കചനെ ആചാര്യൻ വീണ്ടും ജീവിപ്പിച്ചു എന്നറിഞ്ഞപ്പോൾ അസുരന്മാർ കൂടു തൽ ജാഗരൂകരായിത്തീർന്നു. നല്ലൊരവസരത്തിനായി അവർ കാത്തിരുന്നു.

ദിവസങ്ങൾ  കടന്നു പോയി. ഒരു ദിവസം വീണ്ടുമവർ കചനെ തല്ലിക്കൊന്നു. ഇത്തവണ അവരവന്റെ ശരീരം അരച്ചു മദ്യത്തിൽ  കലക്കി ആചാര്യനു കുടിക്കാൻ കൊടുത്തു.അങ്ങനെ കചൻ ശുക്രാചാര്യരുടെ    ഉദരത്തിൽ ചെന്നു പെട്ടു.സന്ധ്യയായിട്ടും കാമുകനെ കണാതായപ്പോൾ ദേവയാനി പിതാവിന്റെ മുന്നിൽ ചെന്നു  നിന്ന് പൊട്ടിക്കരഞ്ഞു. ആചാര്യൻ ധ്യാനദൃഷ്ടി കൊണ്ട് തന്റെ ഉദരത്തിൽ കിടക്കുന്ന കചനെ കണ്ടു. അദ്ദേഹം ചിന്താക്കുഴപ്പത്തിലായി. മന്ത്രപ്രയോഗം  നടത്തിയാൽ തന്റെ ഉദരം പിളർന്ന് കചൻ പുറത്തു വരും. അതോടെ തന്റെ കഥ കഴിയും. കചനെ ജീവിപ്പിച്ചില്ലെങ്കിൽ ദേവയാനി ഉള്ളുരുകി മരിക്കും എന്താണൊരു വഴി? ആചാര്യൻ തല പുകഞ്ഞാലോചിച്ചു.
അവസാനം അദ്ദേഹം ഒരു തീരുമാനത്തിലെത്തിച്ചേർന്നു.

''ഉണ്ണീ, കചാ,.......''

ഗുരു ശിഷ്യനെ പേരു ചൊല്ലി വിളിച്ചു.

ഉദരത്തിൽ കിടന്ന് കചൻ വിളി കേട്ടു.

''ഉണ്ണീ, ഞാൻ ചൊല്ലുന്ന മന്ത്രം ഏറ്റു ചൊല്ലി ഹൃദിസ്ഥമാക്കുക.''

ഗുരു പറഞ്ഞു:

'ശരി ഗുരോ.'
കചൻ പ്രതികരിച്ചു.ഗുരു മൃതസന്ജീവനി മന്ത്രം ഉറക്കെ ചൊല്ലി. കചൻ അത് ഏറ്റുചൊല്ലി ഹൃദിസ്ഥമാക്കി.

''ഉണ്ണീ, എന്റെ ഉദരം  പിളർ ന്നു പുറത്തു പോരുക. അതിനു ശേഷം മന്ത്രം ചൊല്ലി എന്നെ ജീവിപ്പിക്കുക.'' ഗുരു കൽപ്പിച്ചു.

ശിഷ്യൻ അനുസരിച്ചു. ശുക്രാചാര്യരുടെ ഉദരം പിളർന്ന് കചൻ പുറത്തു വന്നു. മൃതസഞ്ജീവനി മന്ത്രം ചൊല്ലി ആചാര്യനെ അവൻ ജീവിപ്പിച്ചു.

'' എന്റെ ഉദരത്തിൽ കിടക്കാൻ ഇടവന്നു ഭവിച്ചതു കാരണം അക്ഷരാർഥത്തിൽ തന്നെ നീ എന്റെ ഔരസ പുത്രനായിക്കഴിഞ്ഞു.'' ഗുരു കചന്റെ നെറുകയിൽ ചുംബിച്ച് പിതൃ വാത്സല്യം പ്രകടിപ്പിച്ചു.

മേൽപ്പറഞ്ഞ സംഭവത്തോടുകൂടി ശുക്രാചാര്യർ മദ്യപാനം ഉപേക്ഷിച്ചു. എന്നു മാത്രമല്ല ബ്രാഹ്മണർക്ക് എന്നെന്നേക്കുമായി മദ്യപാനം വിലക്കുകയും ചെയ്തു.

മൃതസഞ്ജീവനി വിദ്യ കരഗതമായത്തോടെ കചൻ ദേവലോകത്തേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചു. പ്രണയാഭ്യർത്ഥനയുമായി ദേവയാനി അവനെ അനുഗമിച്ചു.

''പ്രാണേശ്വര, അങ്ങയെ പിരിഞ്ഞ് എനിക്കൊരു ജീവിതമില്ല. അങ്ങു പോകുന്ന ദിക്കിലേക്ക് എന്നെക്കൂടി കൊണ്ടുപോകൂ.'' ദേവയാനി യാചിച്ചു പറഞ്ഞു.

'' ദേവയാനി, ഞാൻ നിന്റെ പിതാവിന്റെ ഔരസ പുത്രനാണെന്ന് നിനക്കും അറിവുള്ളതാണല്ലോ. നാം തമ്മിൽ സഹോദരീ സഹോദര ബന്ധമാണുള്ള ത്.സഹോദരിയെ വിവാഹം ചെയ്യുന്നത് സദാചാര വിരുദ്ധമാണ്.'' ഇത്രയും പറഞ്ഞ് കചൻ ദേവയാനിയെ പിൻതിരിപ്പിക്കാൻ നോക്കി.

''ദുഷ്ടാ, എന്റെ പിതാവിൽ നിന്നു നീ നേടിയെടുത്ത വിദ്യ നിനക്കുതകാതെ പോകട്ടെ.''  ദേവയാനി കചനെ ശപിച്ചു.

ദേവയാനിയുടെ ശാപവാക്കുകൾ കചനെ വല്ലാതെ വേദനിപ്പിച്ചു.

 '' വിവേക ശൂന്യേ, വികല വികാരങ്ങൽക്കടിപ്പെട്ട ചപലേ, ദേവ വർഗ്ഗത്തിൽ പ്പെട്ട ഒരാളെയും നിനക്ക് ഭർത്താവായി കിട്ടാതിരിക്കട്ടെ.''

കചൻ  പ്രതിശാപം പൊഴിച്ചു. ദേവയാനിയെ നിഷ്കരുണം ഉപേക്ഷിച്ച് അവൻ ദേവലോകത്തേക്കു പോയി. ദേവന്മാർ അവരുടെ ഗുരുപുത്രനെ ആദരവോടു കൂടി സ്വീകരിച്ചു. നടന്ന കാര്യങ്ങളെല്ലാം കചൻ അവരോടു വിശദീകരിച്ചു. മൃതസഞ്ജീവനി വിദ്യ  ദേവന്മാരെ പഠിപ്പിക്കുകയും ചെയ്തു . ദേവന്മാർ അവനെ പ്രശംസിച്ചു.

പുനർവായന

പ്രതീക വർണ്ണനകളിൽ ചാലിച്ചെടുത്തതും സാരോപദേശ പ്രധാനവും വിജ്ഞാ നപ്രദവുമായൊരു കഥയാണിത്. ഐശ്വര്യങ്ങളെച്ചൊല്ലി തമ്മിലടിച്ചു പിണങ്ങി പ്പിരിഞ്ഞ സഹോദരങ്ങൾ തമ്മിൽ നടന്ന പോരാട്ടങ്ങളുടെ കഥകളാണ് ദേവാസു ര യുദ്ധകഥകൾ.

'മന്ത്രം' എന്നതിന് ക്രിയാത്മകതയെ തൊട്ടുണർത്താൻ കെൽപ്പുള്ള പദപ്രയോഗം എന്ന അർത്ഥമുണ്ട്‌. ഏറ്റുമുട്ടലിൽ പരിക്ഷീണിതരായി മൃതപ്രായരായിത്തീരു ന്ന അസുര യോധാക്കൾക്ക് മനോധൈര്യവും കർമ്മവീര്യവും പകർന്നു കൊടു ക്കാനുള്ള വാക്ചാതുരി ശുക്രാചാര്യർക്കുണ്ടായിരുന്നു. ആ വാക്ചാതുരിയു ടെ പ്രതീക പര്യായമായി മൃതസഞ്ജീവനി മന്ത്രത്തെ വ്യാഖ്യാനിക്കാം.

 ബ്രുഹസ്പതീപുത്രനാണ് താനെന്നു സ്വയം പരിചയപ്പെടുത്തി കടന്നു ചെല്ലുന്ന കചന് ശിഷ്യത്വം കൽപിച്ചു നൽകുന്നതിൽ യാതൊരു വൈമനസ്യവും ശുക്രാ ചാര്യർ കാണിച്ചില്ല. പിതാവിന്റെ ശിഷ്യന് സഹോദര സ്ഥാനമാണ് ധർമ്മശാ സ്ത്രങ്ങൾ കൽപിച്ചു നൽകിയിട്ടുള്ളത്. ഇക്കാര്യം അറിഞ്ഞുകൊണ്ടു തന്നെ യാണ്‌ ദേവയാനിക്ക് കചനോടു തോന്നിയ പ്രണയത്തിന് ശുക്രാചാര്യർ മൗനാ നുവാദം നല്കിയത്.

'യാനം' എന്നതിന് 'യാത്ര' എന്നും 'ദേവയാനി' എന്നതിന് ദേവമാർഗത്തിൽ സഞ്ച രിക്കുന്നവൾ എന്നുമുള്ള വ്യാഖ്യാനങ്ങളിലായിരിക്കണം ഗുരു ന്യായം കണ്ടെ ത്തിയത്.

ഗുരുപുത്രിയുടെ കാമുകൻ ശത്രുപക്ഷത്തെ പ്രബലനാനെന്നു തിരിച്ചറിഞ്ഞ അസുരന്മാർ അവനെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. സ്വാഭാവിക തയിൽ കവിഞ്ഞ മറ്റൊന്നും അതിൽ കണ്ടെത്താനില്ല.

പ്രതിയോഗികളെ വിഷം കലർത്തിയ മദ്യം കൊടുത്തു ചതിച്ചു കൊല്ലുന്നതും, ജലാശയങ്ങളിൽ കെട്ടിത്താഴ്ത്തി തെളിവ് നശിപ്പിക്കുന്നതുമൊക്കെ സംഭവി ച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ കാര്യങ്ങളാണ്. എന്നാൽ, പ്രതിയോഗി കളെ തല്ലിക്കൊന്ന് അരച്ചു കടലിൽ കലക്കുക, വറുത്തുപൊടിച്ചു മദ്യത്തിൽ 
 കലർത്തുക എന്നൊക്കെ പറയുന്നതിൽ യുക്തി അശേഷവുമില്ല. സാധാരണ ഗതിയിൽ മനുഷ്യൻ വെട്ടി നുറുക്കി എറിഞ്ഞു കൊടുക്കുന്ന മാംസക്കഷണങ്ങൾ ചെന്നായ്ക്കൾ സ്വീകരിക്കില്ല എന്ന കാരണത്താൽ അപ്പറഞ്ഞതിനും   യുക്തിയു ടെ   പിൻബലമില്ല. അസുരന്മാർക്ക് ദേവഗുരുവിന്റെ പുത്രനോടുണ്ടായിരുന്ന ശത്രുതയുടെയും അസഹിഷ്ണുതയുടെയും ആഴത്തെയാണ് അത്തരം പ്രതീക വർണ്ണനകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.

ദേവന്മാരും അസുരന്മാരും തമ്മിലുള്ള ശത്രുത പ്രബലമായിരുന്നെങ്കിൽത്തന്നെ യും അവരുടെ ഗുരുക്കന്മാർ ഇരുകൂട്ടരും തമ്മിലുള്ള ഐക്യം കൊതിച്ചിരുന്നു. ഈ അനുമാനത്തെ ബലപ്പെടുത്തുന്ന ഒരു ഉപകഥ ദേവീ ഭാഗവതത്തിലുണ്ട്. അതിവിടെ ഉദ്ധരിക്കുന്നു.

 മൃതസഞ്ജീവനി വിദ്യ നേടുന്നതിനായി ശുക്രാചാര്യർ കൈലാസത്തിൽ തപ സ്സു ചെയ്യുന്ന കാലം.   അസുരഗുരുവിന് തപോബലം   നേടാൻ കഴിഞ്ഞാൽ അത് ദേവന്മാർക്ക് ദോഷം ചെയ്യുമെന്നറിയാമായിരുന്ന ദേവേന്ദ്രൻ പുത്രി ജയന്തിയെ വിളിച്ച് ശുക്രാചാര്യർ നേടിയെടുക്കുന്ന വിദ്യ എന്തു തന്ത്രം പ്രയോഗിച്ചും തട്ടി യെടുക്കണമെന്ന് ഉപദേശിച്ചു.

പിതൃനിയോഗമനുസരിച്ച് ജയന്തി ശുക്രസന്നിധിയിലെത്തി അദ്ദേഹത്തിൻറെ ശുശ്രൂഷകളിൽ മുഴുകി.  ആയിരം സംവത്സരക്കാലം അങ്ങനെ കടന്നു പോയി. ശുക്രന്റെ തപസ്സിൽ പ്രീതി പൂണ്ട ശിവൻ അദ്ദേഹത്തിൻറെ മുന്നിൽ പ്രത്യക്ഷ പ്പെട്ട് മൃതസഞ്ജീവനി വിദ്യ ഉപദേശിച്ചുകൊടുത്തു. വരസിദ്ധിയിൽ   സന്തുഷ്ട നായിത്തീർന്ന  ശുക്രൻ അസുരലോകത്തേക്ക് മടങ്ങിപ്പോകാനുള്ള ഒരുക്കങ്ങൾ കൂട്ടി.ആ സമയം ജയന്തി പറഞ്ഞു:

''പ്രഭോ, ഈയുള്ളവളെ തനിച്ചാക്കി പുറപ്പെട്ടു പോകാൻ തന്നെ അങ്ങ് തീരുമാ നിച്ചുവോ? അങ്ങയെ ഭർത്താവായി ഈയുള്ളവൾ മനസാ വരിച്ചു കഴിഞ്ഞു. കുറച്ചു കാലമെങ്കിലും അങ്ങയുടെ ഭാര്യയായി കഴിയണമെന്നാണ് എന്റെ മോഹം.''

ജയന്തിയുടെ വിവാഹാഭ്യർത്ഥന കേട്ട് അസുരഗുരു ചിന്താക്കുഴപ്പത്തിലായി. ഏറെ നേരം മൗനമായി  ഇരുന്ന ശേഷം അദ്ദേഹം പറഞ്ഞു:

''ശരി. പത്തു കൊല്ലക്കാലം നമുക്ക്  അദൃശ്യ ദാമ്പത്യം പുലർത്താം. അതു കഴി ഞ്ഞാൽ ഞാൻ അസുരലോകത്തേക്കു മടങ്ങിപ്പോകും.''

തുറന്ന  മനസ്സോടെ ജയന്തി സമ്മതം മൂളി. അങ്ങനെ ശുക്രാചാര്യനും ഇന്ദ്രപു ത്രിയും തമ്മിലുള്ള രഹസ്യ ദാമ്പത്യത്തിനു തുടക്കം കുറിച്ചു. ദൂതന്മാർ വഴി കാര്യങ്ങൾ ഗ്രഹിച്ചറിഞ്ഞ ബൃഹസ്പതി ഈ തക്കം നോക്കി ശുക്രാചാര്യരുടെ വേഷത്തിൽ അസുരലോകത്തിലെത്തി. തങ്ങളുടെ ഗുരു തപസ്സു കഴിഞ്ഞു തിരി ച്ചെത്തിയതാണെന്നു തെറ്റിദ്ധരിച്ച അസുരന്മാർ അദ്ദേഹത്തെ സ്വീകരിച്ചു. അസു രന്മാരിലെ ഛിദ്രവാസനകൾ മാറ്റിയെടുക്കുക എന്നതായിരുന്നു ദേവഗുരുവി ന്റെ ലക്ഷ്യം. പത്തു കൊല്ലക്കാലം കൊണ്ട് ആ ലക്ഷ്യം സാധിച്ചെടുക്കുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

കരാർപ്രകാരമുള്ള കാലാവധി പൂർത്തിയായപ്പോൾ ജയന്തിയുമായുള്ള ബന്ധം മതിയാക്കി ശുക്രൻ അസുരലോകത്തെത്തി. ഒരേ സമയം രണ്ടു ശുക്രന്മാ രെ കണ്ട അസുരന്മാർ അത്ഭുതപരതന്ത്രരായി പകച്ചുനിന്നു. യഥാർത്ഥ   ഗുരു വിനെ അവർ തള്ളിപ്പറഞ്ഞു.

''നിങ്ങളുടെ നന്മ മാത്രം ലക്ഷ്യം വച്ചു നിരന്തരം  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുവിനെ തള്ളിപ്പറഞ്ഞ അസുരപ്പരിഷകളെ, നിങ്ങൾ നശിച്ചു പോകട്ടെ.''

ശുക്രാചാര്യർ അസുരന്മാരെ . ശപിച്ചു.  ഇത്രയുമായപ്പോഴേക്കും ബൃഹസ്പ തി പ്രച്ഛന്നവേഷം കൈവെടിഞ്ഞ് ദേവലോകത്തേക്കു പോയി. ശുക്രാചാര്യനും അസുരലോകം ഉപേക്ഷിച്ചു.

ജയന്തി ഇന്ദ്രപുത്രിയാണെന്ന് അറിയാമായിരുന്നിട്ടും ശുക്രൻ അവളെ ശപിച്ചി ല്ല. രഹസ്യ ദാമ്പത്യത്തിനു തയ്യാറാവുകയും ചെയ്തു. ദേവന്മാരോട് അദ്ദേഹ ത്തിനുണ്ടായിരുന്ന കൂറിന്റെ പ്രതീകമായി അതിനെ കണക്കാക്കാം. സാധാര ണഗതിയിൽ അപ്സരസ്സുകളെ ഏൽപ്പിക്കാറുള്ള ദൗത്യമാണ് ജയന്തിയെ ഇന്ദ്രൻ ഏൽപ്പിച്ചത്. അസുരഗുരുവിനോട് ഇന്ദ്രനുണ്ടായിരുന്ന മാനസീകചായ്‌വിന്റെ വെളിപ്പെടുത്തലായി ഇതിനെ വ്യാഖ്യാനിക്കാം. ജയന്തി ശുക്രാചാര്യനുമായി ദാമ്പത്യം പുലർത്തിയെങ്കിലും മൃതസഞ്ജീവനി തട്ടിയെടുത്തതായി കഥയിൽ പറഞ്ഞിട്ടില്ല.ശുക്രനിൽ നിന്നുമവൾക്ക് പുത്രലാഭം ഉണ്ടായതായും ഒരിടത്തും കാണുന്നില്ല.

ശുക്രൻ ജയന്തിയുമൊത്തു കഴിഞ്ഞ കാലത്ത് അസുരന്മാരുടെ ച്ഛിദ്രവാസനകൾ അകറ്റാൻ ശ്രമിച്ച ബ്രുഹസ്പതിയും സമാനചിന്താഗതിക്കാരനായിരുന്നു. കച-ദേവയാനീ ബന്ധത്തിലൂടെ കാര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുമെന്നു ള്ള പ്രതീക്ഷ അസുരഗുരു വച്ചുപുലർത്തി. കചനെ മരുമകനായിത്തന്നെ അദ്ദേ ഹം കരുതി. ഉന്മാദാവസ്ഥയിൽ ഇരുന്ന സമയത്ത് പുത്രീവൽസലനായിരുന്ന അദ്ദേഹം രഹസ്യവിദ്യ പ്രതിശ്രുത മരുമകൻ എന്ന നിലയ്ക്ക് കചനുപദേശിച്ചു കൊടുത്തു. പുത്രിയോടുള്ള അമിതവാൽസല്യവും അമിത മദ്യപാനവുമാണ് അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. ബ്രാഹ്മണർക്ക് മദ്യസേവ വിലക്കുക വഴി തനിക്കു പറ്റിപ്പോയ തെറ്റിനുള്ള പ്രായശ്ചിത്തമാണ് ആചാര്യൻ ചെയ്തത്.

വിദ്യ കരഗതമായതോടെ  ദേവലോകത്തേക്കു തിരിച്ചു പോകാൻ കചൻ തിടുക്കം കൂട്ടി. ഗുരുദക്ഷിണ നല്കി ഗുരുവിന്റെ അനുഗ്രഹം വാങ്ങണ  മെന്നുള്ള ആചാരക്രമം പോലും അവൻ മറന്നു.ദേവയാനിയോട് തനിക്കുണ്ടാ യിരുന്നത് കപട പ്രേമമായിരുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്തു.

കാച്ചാനും ദേവയാനിയും തമ്മിൽ നടന്ന ശാപ-പ്രതിശാപ വചസ്സുകളെ കാമുകീ-കാമുകന്മാർക്കിടയിൽ നടന്ന ശകാരവാക്കുളായി മാത്രമേ കാണേണ്ടതുള്ളൂ.

വിധിപ്രകാരമുള്ള നേട്ടങ്ങൾ മാത്രമേ നെട്ടങ്ങളാകുന്നുള്ളൂ. കാപട്യത്തിലൂടെയും  കൗശലത്തിലൂടെയുമുള്ള നേട്ടങ്ങൾ മോഷണമുതലുക ളിൽ നിന്നു ഭിന്നമല്ല. ഈ അർത്ഥത്തിൽ വിദ്യാചോരണത്തിന്റെ തെളിവാർന്ന ഒരു മാതൃക കച-ദേവയാനീ ചരിതത്തിൽ കാണാം.
  1. ********* 


Wednesday, 30 July 2014

സ്വപ്നത്തിലിന്നലെ കണ്ട കണക്കിൽ
തെറ്റുകളൊത്തിരിയുണ്ട് സഖീ
എന്ത് ഞാൻ  ചെയ്യേണ്ടൂ ചൊല്ലുക സോദരീ
ചുമ്മാതൊരുത്തരവെങ്ങനെ കല്പ്പിക്കും?

ലീവിന്റെ പട്ടിക നന്നായ് ചമക്കൂ
ഉത്തരവുണ്ടാകും നിശ്ചയം സോദരീ
വേണ്ട കലപില ഭീഷണിയും
ആണായ് പിറന്നവൻ ഈയുള്ളവൻ

ശമ്പള ബില്ല് ചമച്ചു സമർപ്പിക്കൂ
ഫണ്ടിനു വേണ്ടി അപേക്ഷ സമർപ്പിക്കൂ
പാസാക്കി നല്കിടും ഈയുള്ളവൻ
വേണ്ട കലപില ഭീഷണിയും

രാജേന്ദ്രനല്ല, ഞാൻ രാമചന്ദ്രനല്ല
എം ഷാജിയല്ല, മേനോനല്ല
നായരല്ല, ആട്യപ്പിശാചുമല്ല
ചട്ടത്തിനോപ്പം ചലിക്കുന്ന ചട്ടുകം.

Wednesday, 2 July 2014

തിത്തിരിപ്പക്ഷിയുടെ ജനന കഥ

*****

തൈത്തിരീയോപനിഷത്തിലൂടെ പ്രസിദ്ധമായ തിത്തിരിപ്പക്ഷികളുടെ ജനന ത്തെപ്പറ്റി പ്രതിപാദിക്കുന്ന രസകരമായൊരു കഥ മഹാഭാരതം ഉദ്യോഗ പർവ്വത്തിലും ദേവീ ഭാഗവതത്തിലുമായി ചിതറിക്കിടപ്പുണ്ട്. അതിവിടെ ഉദ്ധരിക്കുന്നു.

ദേവേന്ദ്രന്റെ സഹോദരന്മാരിൽ ഒരാളായിരുന്നു ത്വഷ്ടാവ്. വിഷയാധിഷ്ടിത ഭോഗസംസ്കൃതിയുടെ പ്രോക്താവായിരുന്ന ഇന്ദ്രന്റെ നടപടികളോട് ത്വഷ്ടാ വിനു യോജിപ്പുണ്ടായിരുന്നില്ല. സഹോദരനെ നേർവഴിക്കു നയിക്കാൻ കെൽപ്പുള്ള ഒരു പുത്രനുണ്ടാകാൻ വേണ്ടി അദ്ദേഹം വൃതാനുഷ്ടാനങ്ങളിൽ മുഴുകി.അതിന്റെ ഫലമായി ത്വഷ്ടാവിന് ഒരു പുത്രൻ  ജനിച്ചു. മൂന്നു തലകളുള്ള ഒരു വിചിത്ര ശിശുവായിരുന്നു അവൻ. മൂന്നു തലകലുണ്ടായിരുന്ന കാരണത്താൽ ത്രിശിരസ്സ് എന്ന പേരുകൂടി അവനു വീണു കിട്ടി. 

ജന്മനാ തന്നെ അതിബുധിമാനായിരുന്നു ആ കുമാരൻ. യൗവ്വനമായപ്പോഴേക്കും ഘോരതപസ്സുകൾ ചെയ്ത് അവൻ അതിതേജസ്വിയായിത്തീർന്നു. മൂന്നു മുഖ ങ്ങളുള്ളതിൽ ഒന്നാമത്തെ മുഖം കൊണ്ടവൻ വേദോച്ചാരണം നടത്തുമ്പോൾ രണ്ടാമത്തെ മുഖംകൊണ്ട് ലോകനിരീക്ഷണം നടത്തുമായിരുന്നു.അതെ  സമയത്തു തന്നെ മൂന്നാമത്തെ മുഖം മദ്യപാനത്തിനായി അവൻ പ്രയോജനപ്പെടുത്തി. ത്രിശിരസ്സിന്റെ തപോനിഷ്ഠകൾ കണ്ടു ഭയന്ന ഇന്ദ്രൻ അപ്സരസ്സുകളെ അയച്ച് അവന്റെ തപസ്സിനു വിഘ്നമുണ്ടാക്കാൻ നോക്കി. പക്ഷെ, ഇന്ദ്രന്റെ വേലകളൊന്നും ത്രിശിരസ്സിന്റെ മുന്നിൽ ചെലവായില്ല. അവസാനം നേരിട്ടു ചെന്ന് ത്രിശിരസ്സിനെ വധിക്കാൻ തന്നെ ഇന്ദ്രൻ തീരുമാനിച്ചു. ധ്യാനനിരതനായിരുന്നന്ന ത്രിശിരസ്സിനു നേരെ ഇന്ദ്രൻ ചക്രായുധം പ്രയോഗിച്ചു. ചക്രായുധ മേറ്റു ബോധം കെട്ടുവീണ അവന്റെ മൂന്നു ശിരസ്സുകളും ഇന്ദ്രന്റെ ആജ്ഞ പ്രകാരം ഒരു തച്ചൻ വെട്ടിമാറ്റി. തച്ചന്റെ പ്രവൃത്തിയിൽ സന്തുഷ്ടനായി ത്തീർന്ന ഇന്ദ്രൻ അന്നുതൊട്ട് യാഗങ്ങളിൽ യജിക്കപ്പെടുന്ന പശുക്കളുടെ തലയ്ക്കുള്ള അവകാശം തച്ചനു കൽപ്പിച്ചു നല്കി. തച്ചൻ മുറിച്ചു മാറ്റിയ ത്രിശിരസ്സിന്റെ വേദം ചൊല്ലുന്ന മുഖത്തുനിന്നും കപിഞ്ചലപ്പക്ഷികളും, മദ്യപാനം ചെയ്യുന്ന മുഖത്തു നിന്നും കളപിംഗപ്പക്ഷികളും, ലോകനിരീക്ഷണം നടത്തുന്ന മുഖത്തുനിന്നും തിത്തിരിപ്പക്ഷികളും പുറത്തു വന്നു.

പുനർ  വായന.

വിഷയാധിഷ്ടിത ഭോഗസംസ്കൃതിയുടെ പ്രതീകമാണ് പുരാണങ്ങളിലെ ഇന്ദ്രൻ.ആ സംസ്കൃതി തിരുത്തിക്കുറിക്കാൻ വേണ്ടി സഹോദരനായ ത്വഷ്ടാവ് നടത്തിയ പ്രതീക  പ്രവൃത്തികളും,  അതിനദ്ദേഹത്തിനു ലഭിച്ച തിരിച്ചടികളും നാടകീയമായി ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.

അധികാരസ്ഥാനത്ത് വിരാജിച്ച ഇന്ദ്രനിൽ  നിന്നും   അധികാരങ്ങൾ ബലപ്രയോ ഗത്തിലൂടെ പിടിച്ചെടുക്കാൻ ത്രാണിയില്ലാത്തൊരു വ്യക്തിയായിരുന്നു ത്വഷ്ടാവ്. പുത്രനിലൂടെ അതു സാധിച്ചെടുക്കാനും തന്റെ താല്പര്യങ്ങൾക്കനു സരിച്ച് അധികാരം കയ്യാളാനുമുള്ള തന്ത്രങ്ങളാണ് ത്വഷ്ടാവ് ആവിഷ്കരിച്ചത്.

വേദാധ്യയനം ലോകനിരീക്ഷണം തുടങ്ങിയ കാര്യങ്ങളിൽ വ്യാപരിച്ചിരുന്ന ത്രിശിരസ്സിന്റെ ദൗർബ്ബല്യമായിരുന്നു മദ്യപാനം.

വേദാധ്യയനത്തിലൂടെയും  ലോകനിരീക്ഷണത്തിലൂടെയും കർമ്മശേഷി വർദ്ധി പ്പിച്ചെടുത്ത് തക്കം പാർത്തിരുന്നു   പ്രവർത്തിക്കുക എന്നതായിരുന്നു ത്രിശിര സ്സിന്റെ ഉദ്ദേശ്യം. ലക്ഷ്യബോധത്തോടുകൂടിയുള്ള അവന്റെ കർമ്മങ്ങളെ യാണ് ഘോരതപസ്സ് എന്ന പ്രതീകം സൂചിപ്പിക്കുന്നത്.

വിഷയാധിഷ്ടിത ഭോഗ സംസ്കൃതിയോടുള്ള വിയോജിപ്പാണല്ലോ ത്രിശിര സ്സിനെ ഇന്ദ്രവിരോധിയാക്കിത്തീർത്തത്. അതു മനസ്സിലാക്കിയ ഇന്ദ്രൻ അവനെ ഭോഗ സംസ്കൃതിയിലേക്ക് ആകർഷിക്കാനുള്ള കൗശലങ്ങൾ പ്രയോഗിച്ചു. തന്റെ കൗശലങ്ങൾ ത്രിശിരസ്സിന്റെ മുന്നിൽ ചെലവാകാതെ വന്നപ്പോൾ ഉന്മൂലന തന്ത്രം തന്നെ ഇന്ദ്രൻ പ്രയോഗിച്ചു.

ത്രിശിരസ്സിന്റെ തല വെട്ടി മാറ്റിയ തച്ചന് യജ്യപ്പശുക്കളുടെ തലകൾ അവകാശ മായി കൽപ്പിച്ചു നൽകിയ ഇന്ദ്രന്റെ പ്രവൃത്തി മറനീക്കി വായിച്ചെ ടുക്കേ ണ്ടതുണ്ട്.

 യാഗം ഭോഗസംസ്കൃതിയുടെ ഉൽപന്നമായ വൈദീക കർമ്മങ്ങളിലൊന്നാണ്. യാഗത്തിന്റെ മറവിൽ മദ്യമാംസാദികളുടെ ഉപഭോഗവും ധനധൂർത്തുമാണ് നടന്നുകൊണ്ടിരുന്നത്‌. ഭോഗസംസ്കൃതിയെ പിന്തുണയ്ക്കുന്ന ഒരു വൈദീക വിഭാഗത്തെ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ബുദ്ധിരാക്ഷസന്മാർ ബോധപൂർവ്വം ഉണ്ടാക്കിയെടുത്ത വൈദീക വിധികളായിരുന്നു യാഗങ്ങൾ.

അറപ്പും ശങ്കയുമില്ലാതെ ത്രിശിരസ്സിന്റെ ശിരസ്സറുത്ത തച്ചനിൽ വിദഗ്ദ്ധനാ യൊരു കശാപ്പുകാരനെ ഇന്ദ്രൻ കണ്ടെത്തി.ശമ്പളം നിശ്ചയിച്ചു നൽകിയും പദവി വാഗ്ദാനം ചെയ്തും അവനെ ഇന്ദ്രൻ കൂടെ ചേർത്തു നിർത്തി. (സാധന ക്കൈമാറ്റ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കശാപ്പു ചെയ്യപ്പെടുന്ന മൃഗങ്ങളു ടെ തല, കുടൽ, തുകൽ തുടങ്ങിയ ഭാഗങ്ങൾ കശാപ്പുകാരന്   കൂലിയിനത്തിൽ നൽകിപ്പോന്നിരുന്നു.)

വൈദീകവിധിപ്രകാരം കശാപ്പു ചെയ്യുന്ന മൃഗങ്ങളെയാണ് യാഗാഗ്നിയിൽ ഹോമിച്ചിരുന്നത്. വിധിപ്രകാരം കശാപ്പു നടത്താൻ പരശീലനം ലഭിച്ചവരും യാഗാനുകൂലികളുമായ കശാപ്പുകാരെ ഉറപ്പാക്കേണ്ടത് രാജാവെന്ന നിലയിൽ ഇന്ദ്രന്റെ കടമയായിരുന്നു. കശാപ്പുകാരുടെ നല്ലൊരു തലമുറയെ പ്രതീക തച്ചനിൽക്കൂടി വാർത്തെടുക്കാനുള്ള തന്ത്രമാണ് ഇന്ദ്രൻ പ്രയോഗിച്ചത്.

ത്രിശിരസ്സിന്റെ വെട്ടി മാറ്റിയ ശിരസ്സുകളിൽ നിന്നും കുരുവി ഇനത്തിൽപ്പെട്ട മൂന്നു തരം പക്ഷികൾ ജന്മമെടുത്തു എന്നാണ് കഥയിൽ കാണുന്നത്.  ഇതു തികച്ചും പ്രതീകാത്മക പ്രയോഗമാണ്. പക്ഷികൾ വിതക്കാറില്ല, കൊയ്യാറില്ല, നാളേക്ക് കരുതി വയ്ക്കാറുമില്ല. ഏതെങ്കിലുമൊരു ദിക്കിൽ സ്ഥിരമായി താമസിക്കണമെന്ന നിർബ്ബന്ധവും  ഭൂരിപക്ഷം പക്ഷികൾ ക്കുമില്ല. പക്ഷെ ത്രിശിരസ്സിന്റെ കാര്യം അതല്ല.

നിശ്ചിത ലക്ഷ്യത്തോടുകൂടി ത്വഷ്ടാവ് ത്രിശിരസ്സിനെ വളർത്തി. പക്ഷേ, ലക്ഷ്യ ത്തിൽ അവനെ കൊണ്ടെത്തിക്കുന്ന കാര്യത്തിൽ അദ്ദേഹം പരാജയപ്പെട്ടു. ഗുണസമ്പത്തും ലക്ഷ്യബോധവുമൊക്കെ ഉണ്ടായിരുന്നിട്ടും ത്രിശിരസ്സ് മദ്യപാന ത്തിന് അടിമയായിരുന്നു. ആ ദുർശീലം അവനെ അകാലമൃത്യുവിന്റെ കൈകളിൽ കൊണ്ടുചെന്നെത്തിച്ചു. മദ്യവർജ്ജന സന്ദേശം പ്രത്യേക ഊന്നൽ നകി കഥാകാരൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. അധികാര ദുഷിപ്പുകൾക്കെതിരെ പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങുന്നവർ ജാഗരൂകരായിരുന്നില്ലെങ്കിൽ അധികാരികളുടെയോ, അധികാര ദാല്ലാളന്മാരുടെയോ കെണിയിൽപ്പെട്ട് അവർക്ക് അകാലമരണം പോലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സന്ദേശവും തിളങ്ങി നിൽക്കുന്നുണ്ട് ഈ കഥയിൽ.

********