ഒരു പിന്നാമ്പുറം.
പൂജിച്ചെടുത്തൊരു പട്ടുശീലത്തുണ്ടിൽ
ബന്ധിച്ചു പാർത്ഥന്റെ നേത്രങ്ങളാചാര്യൻ
കാരിരുമ്പിൽത്തീർത്ത ചങ്ങലത്തുമ്പിൽ
ഒരു ശ്വാനക്കിടാത്തന്റെ കണ്ഠം ഞെരിഞ്ഞു.
ശബ്ദവേധാസ്ത്ര പ്രയോഗപ്പരീക്ഷക്കു
വേദിയൊരുങ്ങി- ദുന്ദുഭീ ശബ്ദം നിലച്ചു;
നിർദ്ദയം കുന്തം ചലിപ്പിച്ചു കിങ്കരൻ
ദീനദീനം കരഞ്ഞു ശ്വാനക്കിടാത്തൻ;
ഒരു നേർത്ത സീൽക്കാരം - ശ്വാനശബ്ദം നിലച്ചു;
ജയഭേരി, ഘോഷങ്ങ, ളാർപ്പുവിളികൾ
പാർത്ഥനെ കെട്ടിപ്പുണർന്നു ഭാരദ്വജൻ.
സൂചിബാണങ്ങളൂരിയെടുത്തൊരാൾ
ചാമ്പൽ തിരുകി മുറിപ്പാടടച്ചു;
വായ് പൂട്ടി, വാലാട്ടി ശ്വാനക്കിടാത്തൻ
പരീക്ഷണവേദിയിൽ ഹർഷാരവങ്ങൾ....
കുറിപ്പ്
ദീനന്റെ രോദനങ്ങൾക്ക് അലോരസങ്ങളുടെ ചുവയാണ്. ശക്തന്റെ മർദ്ദനങ്ങൾക്ക് ഇരട്ടിമധുരത്തിന്റെ ഇനിപ്പും. കാലത്തിനുപോലും മായ്ചു കളയാനാവാത്ത ഈ സത്യത്തെ തത്വചിന്തയിൽ ചാലിച്ച് അവതരി പ്പിച്ചിരി ക്കുന്നു വ്യാസൻ. പാണ്ഡവ -കൗരവ കുമാരന്മാരുടെ ആയുധപരീക്ഷാരംഗ മാണ് സന്ദർഭം.
No comments:
Post a Comment