Wednesday, 24 September 2014

SHAMBUKA VILAAPAM

ശംബുക വിലാപം 

ത്രേതായുഗ സന്ധ്യ- അയോധ്യാപുരിയിലെ
ഉദ്യാനഭൂമിയിൽ ചെറു തെന്നൽ പ്രവാഹം.
യമപുരകവാടത്തിലോടാമ്പൽക്കിലുക്കം !
പശ്ചാത്തലത്തിലൊരു വിപ്രന്റെ രോദനം.
ചഞ്ചലിത ബുദ്ധിയിൽ  അഗ്നിസ്ഫുലിംഗം 
രാജസിംഹാസനക്കാലിന്നിളക്കം !

 ദിക്കുകളെട്ടുമരിച്ചു  പെറുക്കി 
കിങ്കരന്മാർ -  വേദ സംരക്ഷകന്മാർ .

 ഉൾക്കാടിനുള്ളിൽ ഒരാലിൻ ചുവട്ടിൽ 
ആഗമപ്പൂമഴ പെയ്യുന്നു ശാന്തം.  
ധ്യാനനിമഗ്നനൊരുവ്യാധ പണ്ഡിതൻ 
ജ്ഞാനാമൃതത്തിൻ    ലഹരിയിലാണയാൾ 
മിഴിനട്ടു നിൽക്കുന്നു പ്രാണികുല സഞ്ചയം 
നിശ്ചേഷ്ടനാണവിടെ  മാരുതൻ പോലും.

 ഉറയിൽനിന്നൊരു വാളുയർന്നു താണു 
ഗളമറ്റ ശിരസ്സൊന്നുരുണ്ടു കാട്ടിൽ 
അഷ്ടദിക്പാലകർ ഞെട്ടിത്തരിച്ചു  
കൊണ്ടൽ മറയിലൊളിച്ചൂ ദിവാകരൻ .

മിഴി പൊത്തി വനദുർഗ്ഗ - കാടിരുണ്ടൂ 
കൂവീ സൃഗാലർ, മൂലീയുലൂകികൾ... 
പട്ടടയിൽ വച്ചൊരു വിപ്രന്റെ പ്രേതം 
മിഴി തുറന്നുച്ഛാസ കർമ്മം കഴിച്ചുപോൽ !

കുറിപ്പ് 

വാല്മീകി രാമായണത്തിൽ നിന്നുമെടുത്ത ഈ കഥാസന്ദർഭം യാഥാസ്ഥിതീക ചിന്തയുടെ ബീഭൽസ മുഖം അനാവരണം ചെയ്യുന്നു.വിദ്യയുടെ ജനകീയവൽ ക്കരനം യാഥാസ്ഥിതീക താല്പര്യങ്ങളെ ഹനിക്കുമെന്ന് മനസ്സിലാക്കിയ ബുദ്ധിരാക്ഷസന്മാർ വിദ്യയെ അവരുടെ കുത്തകയാക്കിത്തീർക്കാൻ വേണ്ടി പൈശാചികതയുടെ ഏതറ്റം വരെയും പോകാൻ തയ്യാറായി.അവശരും അശ രണന്മാരും അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്നു. കാലാജ്ഞയെ ലംഘിച്ചുകൊണ്ട് അതിന്നും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

              



No comments:

Post a Comment