Thursday, 25 September 2014

EKALVYAN PRATHIKARIKKUNNU

ഏകലവ്യൻ പ്രതികരിക്കുന്നു.

കൂട്ടം പിരിഞ്ഞതാ മണ്ടുന്നു മാനുകൾ
ചിറകടിച്ചുയരുന്നു വാനിൽ ഖഗങ്ങൾ
കട പുഴകി മറിയുന്നു വന്മരങ്ങൾ
അമരുന്നു, ഞെരിയുന്നു, ചെറുസസ്യജാലം.
ഉൾക്കാടു  വെട്ടിത്തെളിച്ചു മദിച്ചെന്റെ
കളരിത്തറയിലേക്കെത്തുന്നു യോദ്ധാക്കൾ.
സംഹാരരുദ്രനെപ്പോലതാ മുന്നിൽ
ക്രോധാഗ്നി പാറിച്ചടുക്കുന്നു ദ്രോണർ!
''ആരാണ് നിൻ ഗുരു?
ശബ്ദലക്ഷ്യത്തിലസ്ത്രം പിഴക്കാതെ
എയ്യാൻ പഠിപ്പിച്ചതാര് നിന്നെ ?
അർഹതയില്ലാത്ത കയ്യിലിരുന്നാൽ
ധനുർവിദ്യ വിശ്വം മുടിക്കുന്നൊരഗ്നി!
നൈഷധന്മാർക്കു ശ്രുതികൾ വിലക്കിയ
ധനുർവിദ്യയെങ്ങനെ സ്വായത്തമാക്കി നീ?
ചൊല്ലൂ നിഷാദജാ ആരാണ് നിൻ ഗുരു?''
വെറുപ്പും ചൊരുക്കും കലർന്ന ചോദ്യാഗ്നി
ഗുരുജിഹ്വയിൽ കത്തിയാളിത്തെളിഞ്ഞു ...
''അനുഗ്രഹിച്ചാലും ഗുരോ, തവ ശിഷിശ്യനീഞാൻ
ശിരസ്സിൽ കരം വച്ചനുഗ്രഹിച്ചാലും ''.
ഭക്തി പുരസരം ആചാര്യപാദം
നമിച്ചപേക്ഷിച്ചു ഞാനാരണ്യ ബാലൻ .
പാദങ്ങൾ പിൻവലിച്ചാചാര്യ ദേവൻ !
മണ്ണു കുഴച്ചൊരു പ്രതിമയുണ്ടാക്കി ഞാൻ
പൂവിട്ടു പൂജിച്ചു- ധൂപം പുകച്ചു;
സാഷ്ടാംഗമാമണ്‍പ്രതിമക്കു മുന്നിൽ
കുമ്പിട്ടു പൊട്ടിക്കരഞ്ഞു നിത്യം.
വിദ്യാനിഷേധം നടത്തുന്ന ക്രൂരമാം
ജാതിനീതിയോർത്തശ്രുധാരയൊഴുക്കി...
നാൽപ്പത്തിയൊന്നു ദിവസം കഴിഞ്ഞു;
മാനസാചാര്യനെയുള്ളിൽ സ്മരിച്ചു
ഭക്തിപുരസരം വില്ലു  കുലച്ചു
അസ്ത്രങ്ങളെൻ വിരൽത്തുമ്പിൽ കളിച്ചു!
   അങ്ങയെത്തന്നെ ഗുരുവായ് ഗണിച്ചു
മാനസപൂജകളർപ്പിച്ചു നിത്യം
 അവിടുന്നു തന്നെയാണെൻ ഗുരുനാഥൻ
ശിരസ്സിൽ കരം വച്ചനുഗ്രഹിചാലും .''
ഗുരുപാദധൂളി മുകർന്നു ഞാൻ പിന്നെയും.
''ശിഷ്യനാണെങ്കിൽ നീ ദക്ഷിണ വയ്ക്കുക
വലതു   പെരുവിരലെത്രയുമുത്തമം.''
നിസ്സംഗ ഭാവേന ചൊല്ലീ ഗുരുവരൻ
ഗൂഡസ്മിതം തൂകി വാസവനന്ദനൻ
കണ്മുന്നിലിരുളിന്റെ പൈശാച നൃത്തം
സിരകൾ പിളർക്കുന്ന രക്തസമ്മർദ്ദം
മസ്തിഷ്കപാളിയിൽ വിദ്യുത്പ്രവാഹം
 ഇടനെഞ്ചിനുള്ളിൽ ഇടിനാദഘോഷം ....
ആചാര്യനെന്തിനെൻ പെരുവിരൽദക്ഷിണ ?
ഗുരുവരനെന്നെ പരീക്ഷിക്കയാവാം
ദക്ഷിണ നൽകാതുറയ്ക്കില്ല വിദ്യ
ഊന്നിപ്പറയുന്നു ധർമ്മശാസ്ത്രങ്ങളിൽ ..
ധർമ്മഞാഞ്ഞൂലുകൾ പുളയുന്ന ചൂണ്ടൽ
ആരോ വലിച്ചെറിഞ്ഞുന്നം പിഴച്ചില്ല.
ഒരു മാത്ര നാക്കിലത്തുമ്പിൽ പിടഞ്ഞു
നിണത്തുള്ളിയിറ്റിറ്റു വാർന്നെൻ പെരുവിരൽ
നിശ്ചലമായി- ഗുരു ഊറിച്ചിരിച്ചു !
ശാസ്ത്രങ്ങൾ ചൊല്ലുന്നു- ''ധർമ്മം തുണയ്ക്കും''
ഞാനിന്നു ചൊല്ലുന്നു- ''ധർമ്മം ചതിക്കും''.

കുറിപ്പ്

കാട്ടിലെ ഇഞ്ചത്തലയും നാട്ടിലെ ശൂദ്രത്തലയും തല്ലിച്ചതക്കണം.  ബുധിരാക്ഷ സീയതയുടെ ഈ കണ്ടുപിടിത്തത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ശതാ ബ്ദങ്ങൾ തോറും ഇത് ആവർത്തിക്കപ്പെടുന്നു .   ധർമ്മത്തിൽ പൊതിഞ്ഞ അധർമ്മം കാലത്തെ അതിജീവിച്ച് സംഹാരതാണ്‍ഡവം തുടരുന്നു.

Wednesday, 24 September 2014

അടരുകൾ

മഹാഭാരതത്തിന്റെ എടുകളിൽനിന്നുമെടുത്ത ഏതാനും അടരുകളുടെ കാവ്യാവിഷ്ക്കാരമാണ് ഈ ഭാഗത്ത് ചേർത്തിട്ടുള്ളത് . ഭാരതകഥാ സന്ദർഭങ്ങളെ ആധുനീക സമസ്യകളുമായി കൂട്ടിവയിക്കുന്നതിനാണ് കൂടുതൽ ഊന്നൽ .നൽകിയിട്ടുള്ളത്.

ASHWATDHAAMA HATHA

അശ്വത്ഥാമാ  ഹത:

അശ്വത്ഥാമാ ...
അശ്വത്ഥാമാ....
അശ്വത്ഥാമാ......
ധർമ്മാത്മജന്റെ വിലാപധ്വനി!
നേർത്തു നേർത്തുയിരറ്റ ദീനധ്വനി !!
 അസ്ത്രം തൊടുത്തു പിടിച്ച പെരുവിരൽ
ത്തുമ്പൊന്നയഞ്ഞു - ദ്രോണചിത്തം കലങ്ങി :
ആയുധം തേർത്തട്ടിൽ വച്ചു മഹാഗുരു.

 
കബന്ധങ്ങൾ തുള്ളിയുറയുന്നു മുന്നിൽ!
കൂളികളാർത്തു മദിക്കുന്നു ചുറ്റും!!
പുത്രന്റെ ശിരസ്സറ്റ ദേഹത്തു ചുണ്ടുക-
ളാഴ്ത്തുന്നു, കൊത്തി വലിക്കുന്നു കഴുകുകൾ!
കാണുന്നതൊക്കെയും ഭീകര ദൃശ്യങ്ങൾ 
കണ്ണുകൾ പൂട്ടിയടച്ചു ഭാരദ്വജൻ ...

"സാരഥിയറിയേണ്ടതശ്വരക്ഷാവിധി 
കുതിരാലയത്തിലാണതിനുള്ള  ശിക്ഷണം.
ഗർദ്ദഭയൊനിയിലശ്വം   പിറക്കാൻ 
ഉദയം പടിഞ്ഞാറു  ദിക്കിൽ നടക്കണം .
ക്ഷത്രിയർക്കെന്നിയെ ധനുർവിദ്യ മറ്റാർക്കു
മേകുവാൻ വിധിയില്ല - നാമെന്തു ചെയ്യും ?''

ഗൂഡോക്തികൾ ചൊല്ലി നെഞ്ചു വിരിച്ചതാ 
കൂസാതെ നിൽക്കുന്നു മുന്നിൽ സൂര്യാത്മജൻ .

''ഉന്മാദമസ്തകത്തോടുപൊടിഞ്ഞൊരു
കുഞ്ചരൻ കൊമ്പു കുത്തിച്ചെരിഞ്ഞു!
ഗൂഡമായാവാർത്ത ചൊല്ലീ യുധിഷ്ഠിരൻ 
പുത്രൻ മരിച്ചെന്നു തെറ്റിദ്ധരിച്ചതാ 
കർമ്മവീര്യം ചോർന്നു നിൽക്കുന്നു ദ്രോണർ!
ഒരു ദീന പശ്ചാത്തലത്തിൽ മുഴങ്ങിയ 
വ്യക്തിനാമധ്വനിക്കിത്ര സ്വാധീനമോ?
വില്ലാളിവീരൻ നിഷാദക്കിടാത്തന്റെ
കർമ്മമർമ്മം മുറിച്ചൂറിച്ചിരിച്ചപ്പോൾ
ഉള്ളു കുളിർപ്പിച്ച ഗരളത്തിളപ്പിന്റെ
യാവേഗമെങ്ങു പോയ്‌? ഉന്മാദമെങ്ങു പോയ്‌?''

വഗായുധങ്ങളയക്കുന്നു ക്രുദ്ധനായ്
പെരുവിരൽ ഛെദിച്ചു മാനസ്സാചാര്യനു 
ദക്ഷിണ നൽകിയോനതുല പ്രഭാവൻ.

മിഴി പൂട്ടി യോഗനിദ്രയിലാഴുവാൻ 
ഏറെപ്പണിപ്പെട്ടു ദ്രോണമഹാഗുരു
കാർ മൂടി വാനമിരുണ്ടു കറുത്തു;
 പ്രചണ്‍ഡ ധൂളീക്കൊടുംകാറ്റ് വീശി;
പാഞ്ഞടുക്കുന്നതാ ധൃഷ്ടദ്യുമ്നൻ 
തീയിൽ പിറന്നവൻ, പാഞ്ചാലനന്ദനൻ !

നിമിഷാർദ്ധ നേരം - കൊടുവാളുയർന്നു;
കേട്ടൂ വിലാപം! ഘ്രുതാചീ വിലാപം!
കൊണ്ടൽമറ നീക്കിയില്ല ദിനച്ചക്ഷു 
കുരുക്ഷേത്ര ഭൂമി ശ്മശാന മൂകം.


SHAMBUKA VILAAPAM

ശംബുക വിലാപം 

ത്രേതായുഗ സന്ധ്യ- അയോധ്യാപുരിയിലെ
ഉദ്യാനഭൂമിയിൽ ചെറു തെന്നൽ പ്രവാഹം.
യമപുരകവാടത്തിലോടാമ്പൽക്കിലുക്കം !
പശ്ചാത്തലത്തിലൊരു വിപ്രന്റെ രോദനം.
ചഞ്ചലിത ബുദ്ധിയിൽ  അഗ്നിസ്ഫുലിംഗം 
രാജസിംഹാസനക്കാലിന്നിളക്കം !

 ദിക്കുകളെട്ടുമരിച്ചു  പെറുക്കി 
കിങ്കരന്മാർ -  വേദ സംരക്ഷകന്മാർ .

 ഉൾക്കാടിനുള്ളിൽ ഒരാലിൻ ചുവട്ടിൽ 
ആഗമപ്പൂമഴ പെയ്യുന്നു ശാന്തം.  
ധ്യാനനിമഗ്നനൊരുവ്യാധ പണ്ഡിതൻ 
ജ്ഞാനാമൃതത്തിൻ    ലഹരിയിലാണയാൾ 
മിഴിനട്ടു നിൽക്കുന്നു പ്രാണികുല സഞ്ചയം 
നിശ്ചേഷ്ടനാണവിടെ  മാരുതൻ പോലും.

 ഉറയിൽനിന്നൊരു വാളുയർന്നു താണു 
ഗളമറ്റ ശിരസ്സൊന്നുരുണ്ടു കാട്ടിൽ 
അഷ്ടദിക്പാലകർ ഞെട്ടിത്തരിച്ചു  
കൊണ്ടൽ മറയിലൊളിച്ചൂ ദിവാകരൻ .

മിഴി പൊത്തി വനദുർഗ്ഗ - കാടിരുണ്ടൂ 
കൂവീ സൃഗാലർ, മൂലീയുലൂകികൾ... 
പട്ടടയിൽ വച്ചൊരു വിപ്രന്റെ പ്രേതം 
മിഴി തുറന്നുച്ഛാസ കർമ്മം കഴിച്ചുപോൽ !

കുറിപ്പ് 

വാല്മീകി രാമായണത്തിൽ നിന്നുമെടുത്ത ഈ കഥാസന്ദർഭം യാഥാസ്ഥിതീക ചിന്തയുടെ ബീഭൽസ മുഖം അനാവരണം ചെയ്യുന്നു.വിദ്യയുടെ ജനകീയവൽ ക്കരനം യാഥാസ്ഥിതീക താല്പര്യങ്ങളെ ഹനിക്കുമെന്ന് മനസ്സിലാക്കിയ ബുദ്ധിരാക്ഷസന്മാർ വിദ്യയെ അവരുടെ കുത്തകയാക്കിത്തീർക്കാൻ വേണ്ടി പൈശാചികതയുടെ ഏതറ്റം വരെയും പോകാൻ തയ്യാറായി.അവശരും അശ രണന്മാരും അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമർന്നു. കാലാജ്ഞയെ ലംഘിച്ചുകൊണ്ട് അതിന്നും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

              



Tuesday, 23 September 2014

SHARA SHAYYA

ശര ശയ്യ

അസ്ത്രം തൊടുത്തതാ മുന്നിൽ ശിഖണ്‍ഡി 
പിന്നിൽ നിഴൽ  പോലെ പാർത്ഥൻ ധനുർദ്ധരൻ
പൗരുഷം ചോർന്നു നിശ്ച്ചേഷ്ടനായ് കർത്തവ്യ 
ബോധം മറന്നു നിലക്കൊണ്ടു ഭീഷ്മർ.

പെണ്ണു ഭ്രമിപ്പിച്ചു പൂജ്യനാം താതനെ 
മണ്ണു ഭ്രമിപ്പിച്ചു ദാശപ്രമുഖനെ
ശ്രുത്യർത്ഥ വൈകല്യം പുത്രൻ ഭ്രമിച്ചു;
കാലം രചിച്ചു കഥകൾ വിചിത്രം.
ഭീഷ്മർ,മഹാരഥൻ അമ്പേറ്റു വീണു;
തീർത്തൂ ശരശയ്യ കുന്തീ തനയൻ!

മണ്ണിനു വേണ്ടി പൊരുതുന്നു സോദരർ 
ദാശപ്രമുഖന്റെ പിന്മുറക്കാർ....
തത്വങ്ങളോരോന്നുദിച്ചു തെളിഞ്ഞു 
ശരശയ്യ പൂമെത്തയാക്കി മഹാരഥൻ.

oru pinnampuram

ഒരു പിന്നാമ്പുറം.

പൂജിച്ചെടുത്തൊരു പട്ടുശീലത്തുണ്ടിൽ 
ബന്ധിച്ചു പാർത്ഥന്റെ നേത്രങ്ങളാചാര്യൻ
കാരിരുമ്പിൽത്തീർത്ത ചങ്ങലത്തുമ്പിൽ 
ഒരു ശ്വാനക്കിടാത്തന്റെ കണ്ഠം ഞെരിഞ്ഞു.
ശബ്ദവേധാസ്ത്ര പ്രയോഗപ്പരീക്ഷക്കു 
വേദിയൊരുങ്ങി- ദുന്ദുഭീ ശബ്ദം നിലച്ചു;

നിർദ്ദയം കുന്തം  ചലിപ്പിച്ചു കിങ്കരൻ
ദീനദീനം കരഞ്ഞു ശ്വാനക്കിടാത്തൻ;
ഒരു നേർത്ത സീൽക്കാരം - ശ്വാനശബ്ദം നിലച്ചു;
ജയഭേരി, ഘോഷങ്ങ, ളാർപ്പുവിളികൾ
പാർത്ഥനെ കെട്ടിപ്പുണർന്നു ഭാരദ്വജൻ.

സൂചിബാണങ്ങളൂരിയെടുത്തൊരാൾ
ചാമ്പൽ തിരുകി മുറിപ്പാടടച്ചു;
വായ്‌ പൂട്ടി, വാലാട്ടി ശ്വാനക്കിടാത്തൻ
പരീക്ഷണവേദിയിൽ   ഹർഷാരവങ്ങൾ....

കുറിപ്പ് 

ദീനന്റെ  രോദനങ്ങൾക്ക്‌ അലോരസങ്ങളുടെ ചുവയാണ്. ശക്തന്റെ മർദ്ദനങ്ങൾക്ക് ഇരട്ടിമധുരത്തിന്റെ ഇനിപ്പും.  കാലത്തിനുപോലും മായ്ചു കളയാനാവാത്ത ഈ സത്യത്തെ തത്വചിന്തയിൽ ചാലിച്ച് അവതരി പ്പിച്ചിരി ക്കുന്നു വ്യാസൻ. പാണ്ഡവ -കൗരവ കുമാരന്മാരുടെ ആയുധപരീക്ഷാരംഗ മാണ് സന്ദർഭം.

KRISHNANTE CHIRI

കൃഷ്ണൻറെ   ചിരി.

ധ്യാന നിമഗ്നനായ് വ്യാസൻ മഹാമുനി 
ഗംഗാപുളിനം പ്രകമ്പനം കൊണ്ടു ;
വീര സ്വർഗ്ഗത്തിന്റെ ചക്രവാളങ്ങളിൽ 
കേട്ടൂ പ്രതിധ്വനി - ആവഹന മന്ത്രപ്രതിധ്വനി.

കുരുക്ഷേത്രയുദ്ധം - പതിന്നാലാം ദിവസം
വൈജയന്തീശക്തി പാഞ്ഞടുക്കുന്നതാ!
ഗതാകാലചിത്രങ്ങൾ മിന്നിത്തെളിഞ്ഞു 
കണ്ണുകൾ പൂട്ടിയടച്ചൂ ഘടോത്കചൻ

''വൈജയന്തീശക്തി കർണ്ണൻ ത്യജിച്ചു;
മൃത്യു വരിച്ചവൻ - പാർത്ഥാ ജയിച്ചു നീ!
ഹിടുംബീതനയൻ നിലംപതിച്ചു;
 നിയോഗിച്ച കർമ്മം നടന്നു!
ആനന്ദ നർത്തനം  ചെയ്യുന്നു കൃഷ്ണൻ 
കുരുക്ഷേത്രഭൂമി വിറച്ചു നിൽക്കെ ...

കാതിൽ മുഴങ്ങുന്നു വീണ്ടും പ്രതിധ്വനി 
ആവഹന മന്ത്രപ്രതിധ്വനി.
ഹിടുംബീതനയൻ മിഴികൾ തുറന്നു...
ദിവ്യാശ്വബന്ധിതം രത്നരഥമൊന്നതാ 
ഭൗമയാത്രയ്ക്കൊരുങ്ങി നിൽക്കുന്നു!
ദുര്യോധനൻ കുരു മുഖ്യൻ സുശോഭിതൻ 
കൗരവ പക്ഷത്തെ ധീരയോധാക്കളും!

ചെമ്പു തകിടിൽ പൊതിഞ്ഞ രണ്ടാസനം 
ദിവ്യരഥത്തിലൊഴിഞ്ഞു  കിടക്കുന്നു!
കണ്ണു തുടച്ചതാ പെരുവിരൽത്തുമ്പിലൂ-
ടൂറുന്ന രുധിരം തുടച്ചടുക്കുന്നൊരാൾ!
ശൂന്യാസനങ്ങലിലൊന്നിനി  ബാക്കി...

താളക്രമത്തിലായാവഹന മന്ത്രണം 
അജ്ഞാതമാമൊരു ശക്തി പ്രവാഹം!
യാന്ത്രീകമായ് ഭീമ പുത്രൻ നടന്നു;
രത്നരഥത്തിന്റെ വാതിലടഞ്ഞു!

ഗംഗാപുളിനം ശാന്തം സുശോഭിതം 
വീരസ്വർഗ്ഗത്തിലെ നായകന്മാരുടെ 
പിൻനിര ചേർന്നു മറഞ്ഞൂ ഘടോത്ക്കചൻ
നിണമൂറും പെരുവിരൽ പൊത്തീയപരൻ .