Thursday, 25 September 2014

EKALVYAN PRATHIKARIKKUNNU

ഏകലവ്യൻ പ്രതികരിക്കുന്നു.

കൂട്ടം പിരിഞ്ഞതാ മണ്ടുന്നു മാനുകൾ
ചിറകടിച്ചുയരുന്നു വാനിൽ ഖഗങ്ങൾ
കട പുഴകി മറിയുന്നു വന്മരങ്ങൾ
അമരുന്നു, ഞെരിയുന്നു, ചെറുസസ്യജാലം.
ഉൾക്കാടു  വെട്ടിത്തെളിച്ചു മദിച്ചെന്റെ
കളരിത്തറയിലേക്കെത്തുന്നു യോദ്ധാക്കൾ.
സംഹാരരുദ്രനെപ്പോലതാ മുന്നിൽ
ക്രോധാഗ്നി പാറിച്ചടുക്കുന്നു ദ്രോണർ!
''ആരാണ് നിൻ ഗുരു?
ശബ്ദലക്ഷ്യത്തിലസ്ത്രം പിഴക്കാതെ
എയ്യാൻ പഠിപ്പിച്ചതാര് നിന്നെ ?
അർഹതയില്ലാത്ത കയ്യിലിരുന്നാൽ
ധനുർവിദ്യ വിശ്വം മുടിക്കുന്നൊരഗ്നി!
നൈഷധന്മാർക്കു ശ്രുതികൾ വിലക്കിയ
ധനുർവിദ്യയെങ്ങനെ സ്വായത്തമാക്കി നീ?
ചൊല്ലൂ നിഷാദജാ ആരാണ് നിൻ ഗുരു?''
വെറുപ്പും ചൊരുക്കും കലർന്ന ചോദ്യാഗ്നി
ഗുരുജിഹ്വയിൽ കത്തിയാളിത്തെളിഞ്ഞു ...
''അനുഗ്രഹിച്ചാലും ഗുരോ, തവ ശിഷിശ്യനീഞാൻ
ശിരസ്സിൽ കരം വച്ചനുഗ്രഹിച്ചാലും ''.
ഭക്തി പുരസരം ആചാര്യപാദം
നമിച്ചപേക്ഷിച്ചു ഞാനാരണ്യ ബാലൻ .
പാദങ്ങൾ പിൻവലിച്ചാചാര്യ ദേവൻ !
മണ്ണു കുഴച്ചൊരു പ്രതിമയുണ്ടാക്കി ഞാൻ
പൂവിട്ടു പൂജിച്ചു- ധൂപം പുകച്ചു;
സാഷ്ടാംഗമാമണ്‍പ്രതിമക്കു മുന്നിൽ
കുമ്പിട്ടു പൊട്ടിക്കരഞ്ഞു നിത്യം.
വിദ്യാനിഷേധം നടത്തുന്ന ക്രൂരമാം
ജാതിനീതിയോർത്തശ്രുധാരയൊഴുക്കി...
നാൽപ്പത്തിയൊന്നു ദിവസം കഴിഞ്ഞു;
മാനസാചാര്യനെയുള്ളിൽ സ്മരിച്ചു
ഭക്തിപുരസരം വില്ലു  കുലച്ചു
അസ്ത്രങ്ങളെൻ വിരൽത്തുമ്പിൽ കളിച്ചു!
   അങ്ങയെത്തന്നെ ഗുരുവായ് ഗണിച്ചു
മാനസപൂജകളർപ്പിച്ചു നിത്യം
 അവിടുന്നു തന്നെയാണെൻ ഗുരുനാഥൻ
ശിരസ്സിൽ കരം വച്ചനുഗ്രഹിചാലും .''
ഗുരുപാദധൂളി മുകർന്നു ഞാൻ പിന്നെയും.
''ശിഷ്യനാണെങ്കിൽ നീ ദക്ഷിണ വയ്ക്കുക
വലതു   പെരുവിരലെത്രയുമുത്തമം.''
നിസ്സംഗ ഭാവേന ചൊല്ലീ ഗുരുവരൻ
ഗൂഡസ്മിതം തൂകി വാസവനന്ദനൻ
കണ്മുന്നിലിരുളിന്റെ പൈശാച നൃത്തം
സിരകൾ പിളർക്കുന്ന രക്തസമ്മർദ്ദം
മസ്തിഷ്കപാളിയിൽ വിദ്യുത്പ്രവാഹം
 ഇടനെഞ്ചിനുള്ളിൽ ഇടിനാദഘോഷം ....
ആചാര്യനെന്തിനെൻ പെരുവിരൽദക്ഷിണ ?
ഗുരുവരനെന്നെ പരീക്ഷിക്കയാവാം
ദക്ഷിണ നൽകാതുറയ്ക്കില്ല വിദ്യ
ഊന്നിപ്പറയുന്നു ധർമ്മശാസ്ത്രങ്ങളിൽ ..
ധർമ്മഞാഞ്ഞൂലുകൾ പുളയുന്ന ചൂണ്ടൽ
ആരോ വലിച്ചെറിഞ്ഞുന്നം പിഴച്ചില്ല.
ഒരു മാത്ര നാക്കിലത്തുമ്പിൽ പിടഞ്ഞു
നിണത്തുള്ളിയിറ്റിറ്റു വാർന്നെൻ പെരുവിരൽ
നിശ്ചലമായി- ഗുരു ഊറിച്ചിരിച്ചു !
ശാസ്ത്രങ്ങൾ ചൊല്ലുന്നു- ''ധർമ്മം തുണയ്ക്കും''
ഞാനിന്നു ചൊല്ലുന്നു- ''ധർമ്മം ചതിക്കും''.

കുറിപ്പ്

കാട്ടിലെ ഇഞ്ചത്തലയും നാട്ടിലെ ശൂദ്രത്തലയും തല്ലിച്ചതക്കണം.  ബുധിരാക്ഷ സീയതയുടെ ഈ കണ്ടുപിടിത്തത്തിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ശതാ ബ്ദങ്ങൾ തോറും ഇത് ആവർത്തിക്കപ്പെടുന്നു .   ധർമ്മത്തിൽ പൊതിഞ്ഞ അധർമ്മം കാലത്തെ അതിജീവിച്ച് സംഹാരതാണ്‍ഡവം തുടരുന്നു.

No comments:

Post a Comment